അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു

അങ്കണവാടി വര്‍ക്കര്‍, മിനി അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍ എന്നിവരുടെ പ്രതിമാസ ഓണറേറിയം യഥാക്രമം 12,000, 11,000, 8,000 രൂപയായാണ് വര്‍ധിപ്പിച്ചത്.

Update: 2019-12-28 14:49 GMT
അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവായതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍, മിനി അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍ എന്നിവരുടെ പ്രതിമാസ ഓണറേറിയം യഥാക്രമം 12,000, 11,000, 8,000 രൂപയായാണ് വര്‍ധിപ്പിച്ചത്.

വര്‍ധിപ്പിച്ച ഓണറേറിയം നല്‍കുന്നതിനായി 29,76,48,000 രൂപ ബജറ്റ് വിഹിതത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ബജറ്റ് വിഹിതം തീരുന്ന മുറയ്ക്ക് അധിക ധനാനുമതിക്കുള്ള ശിപാര്‍ശ സമര്‍പ്പിക്കാന്‍ വനിത ശിശുവികസന ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ 33,115 അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 32,986 ഹെല്‍പ്പര്‍മാര്‍ക്കും പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെയാണുള്ളതെങ്കിലും ബഹുഭൂരിപക്ഷം തുകയും സംസ്ഥാനമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 4,500 രൂപയായും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 2,250 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് യഥാക്രമം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ബാക്കി വരുന്ന അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള 9,300 രൂപയും ഹെല്‍പ്പര്‍മാര്‍ക്കുള്ള 6,650 രൂപയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന് പുറമേ അങ്കണവാടി ഹെല്‍പ്പര്‍മാര്‍ക്ക് അങ്കണവാടി സെന്ററുകളുടെ ശരിയായ നടത്തിപ്പില്‍ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 250 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. സമ്പുഷ്ട കേരളം പദ്ധതി പ്രകാരം അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും 500 രൂപ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News