ക്രിസ്ത്യാനിയുടെ മൃതദേഹം ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം ഗ്രാമീണര്‍; സുപ്രിംകോടതിയെ സമീപിച്ച് മരിച്ചയാളുടെ മകന്‍
മൃതദേഹം 12 ദിവസമായി മോര്‍ച്ചറിയിലാണുള്ളത്

ന്യൂഡല്‍ഹി: ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ പിതാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ അനുമതി തേടി നല്‍കിയ ഹരജി ഛത്തീസ്ഗഡ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് മരിച്ചയാളുടെ മകന്‍ സുപ്രിംകോടതിയെ സമീപിച്ചു.
പൊതുശ്മശാനത്തില്‍ ക്രിസ്ത്യാനിയുടെ മൃതദേഹം അടക്കം ചെയ്യാനും അന്ത്യകര്‍മങ്ങള്‍ നടത്താനും അനുവദിക്കില്ലെന്ന് ഒരു വിഭാഗം ഗ്രാമീണര്‍ ഭീഷണിമുഴക്കിയതോടെയാണ് രമേശ് ഭാഗെല്‍ എന്ന യുവാവ് പോലിസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഗ്രാമത്തിലെ ക്രമസമാധാന നില തകരാറിലാക്കാനാവില്ലെന്നും രമേശ് ഭാഗെലിന്റെ ഗ്രാമത്തില്‍ നിന്ന് ഏകദേശം 20-25 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്രാമത്തില്‍ ക്രിസ്ത്യന്‍ വിഭാഗക്കാരുടെ സെമിത്തേരിയുണ്ടെന്നും മൃതദേഹം അവിടെ സംസ്‌കരിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്നാണ് രമേശ് ഭാഗെല്‍ സുപ്രിംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ 12 ദിവസമായി പിതാവിന്റെ മൃതദേഹം മോര്‍ച്ചറിയിലാണുള്ളതെന്ന് ഹരജി പറയുന്നു. മതപരമായ വിവേചനത്തിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ് ഇതെന്ന് രമേശിന് വേണ്ടി ഹാജരാവുന്ന ഡി പ്രസാദ് ചൗഹാന്‍ പറഞ്ഞു. ഛത്തീസ്ഗഡ് പഞ്ചായത്ത് പ്രൊവിഷന്‍ ചട്ടം 2021ല്‍ രൂപീകരിച്ചതിന് ശേഷം ബസ്തര്‍ ജില്ലയില്‍ ഇത്തരം നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2025 ജനുവരി ഏഴിനാണ് രമേശ് ഭാഗെലിന്റെ പിതാവും പാസ്റ്ററുമായ സുഭാഷ് ഭാഗെല്‍ പ്രായാധിക്യം മൂലം മരിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ പൊതുശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാന്‍ കുടുംബവും ബന്ധുക്കളും തീരുമാനിച്ചു. ഇത് അറിഞ്ഞ ഒരു വിഭാഗം ഗ്രാമീണര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇതോടെ മൃതദേഹവുമായി കുടുംബം വീട്ടിലേക്ക് പോയി. വീട്ടില്‍ കുഴികുത്തി സംസ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇതിനേയും ഒരു വിഭാഗം ഗ്രാമീണര്‍ എതിര്‍ത്തു. ഗ്രാമത്തില്‍ ക്രിസ്ത്യാനിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്.
ഇവര്‍ കുടുംബത്തെ കൈയ്യേറ്റം ചെയ്യുകയുമുണ്ടായി. ഇതോടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. പക്ഷേ, മൃതദേഹം എത്രയും വേഗം ഗ്രാമത്തിന് പുറത്തുകൊണ്ടുപോവണമെന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചാല്‍ കേസെടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് രമേശ് ഭാഗെല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നാട്ടുകാരുടെ നിലപാട് തന്നെയാണ് സ്വീകരിച്ചത്.