Sub Lead

നീറ്റ് പുനഃപരീക്ഷ: നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് ഒരു ദിവസത്തെ സമയം നല്‍കി സുപ്രിംകോടതി

നീറ്റ് പുനഃപരീക്ഷ: നിലപാട് അറിയിക്കാന്‍ കേന്ദ്രത്തിന് ഒരു ദിവസത്തെ സമയം നല്‍കി സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ് പുനഃപരീക്ഷ സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രിംകോടതി ഒരു ദിവസത്തെ സമയം അനുവദിച്ചു. പുനഃപരീക്ഷ ആവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി സമയം അനുവദിച്ചത്. ബുധനാഴ്ച മറുപടി നല്‍കാമെന്ന് കേന്ദ്രം മറുപടി നല്‍കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് വ്യക്തമാണെന്നും ഇതിന്റെ വ്യാപ്തി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. അഭിഭാഷകര്‍ ഒരുമിച്ചിരുന്ന് വാദങ്ങള്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കണം. കുറച്ചുപേര്‍ക്ക് മാത്രമാണെങ്കില്‍ പരിമിത രീതിയില്‍ പുനഃപരീക്ഷ നടത്താം. ചോര്‍ച്ചയുടെ വ്യാപ്തി മനസ്സിലാക്കിയ ശേഷം മാത്രമേ പുനഃപരീക്ഷാ വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാവൂ. എങ്ങനെയാണ് ചോദ്യപേപ്പര്‍ വിവിധ നഗരങ്ങളിലേക്ക് അയച്ചതെന്നും രണ്ട് സെറ്റ് ചോദ്യപേപ്പറും ഒരാള്‍ തന്നെയാണോ തയ്യാറാക്കിയതെന്നും കോടതി ചോദിച്ചു.

നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നും ചോദ്യപ്പേപ്പര്‍ ചോര്‍ന്നെന്നും ബിഹാര്‍ പോലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. പ്രിന്റിങ് പ്രസ്സുകളില്‍നിന്ന് പേപ്പറുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എങ്ങനെയാണ് എത്തിക്കുന്നതെന്ന് ചോദിച്ച കോടതി, വിഷയം പഠിക്കാന്‍ വിദഗ്ധ സമിതി വേണ്ടിവന്നേക്കാമെന്നും പറഞ്ഞു. അതേസമയം, ഒരു കേന്ദ്രത്തില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യ്ക്കു വേണ്ടി ഹാജരായ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അവകാശപ്പെട്ടു. ചോര്‍ച്ചയുടെ പ്രയോജനം ലഭിച്ചരുടെ ഫലം തടഞ്ഞുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വ്യാപകമായി ചോര്‍ച്ചയുണ്ടായെന്നും ഇതിനായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തിയെന്നും ഹരജിക്കാര്‍ അറിയിച്ചു. രണ്ടുപേര്‍ കുറ്റം ചെയ്തതിന് എല്ലാവരും പുനഃപരീക്ഷ എഴുതണമെന്ന് പറയാനാവില്ല. മറ്റുമാര്‍ഗമൊന്നും ഇല്ലെങ്കില്‍ മാത്രമേ പരീക്ഷ റദ്ദാക്കുന്ന കാര്യം പരിഗണിക്കാനാകൂ. എന്ത് തീരുമാനിച്ചാലും 23 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഇക്കഴിഞ്ഞ മെയ് അഞ്ചിന് നടന്ന നീറ്റ് യുജി പരീക്ഷ സംബന്ധിച്ച 38 ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് വാദംകേള്‍ക്കുന്നത് വ്യാഴാഴ്ച തുടരും.

Next Story

RELATED STORIES

Share it