Sub Lead

സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ ദര്‍ഗയിലെ ഉറൂസ് നിരോധിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്

സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ ദര്‍ഗയിലെ ഉറൂസ് നിരോധിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ച്ചിലെ സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ ദര്‍ഗയിലെ ഉറൂസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാഭരണകൂടത്തിന് നിവേദനം നല്‍കി. ഉറൂസിന്റെ പേരില്‍ ഭൂമി കൈയ്യേറ്റവും മതപരിവര്‍ത്തനവും മറ്റു നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് ബഹ്‌റെയ്ച്ച് ജില്ലാ കണ്‍വീനര്‍ അജീത് പ്രതാപ് സിങ് ആരോപിച്ചു. സംഭല്‍ ജില്ലയില്‍ സയ്യിദ് സലാര്‍ മസൂദ് ഘാസിയെ അനുസ്മരിക്കുന്ന മേളയ്ക്ക് ജില്ലാഭരണകൂടവും പോലിസും അനുമതി നിഷേധിച്ചതാണെന്നും അതുപോലെ ബഹ്‌റെയ്ച്ചിലെ ഉറൂസും മേളകളും നിരോധിക്കണമെന്നുമാണ് ആവശ്യം.

സയ്യിദ് സലാര്‍ മസൂദ് ഘാസിയെ അനുസ്മരിക്കുന്ന നെജ മേളയ്ക്ക് കഴിഞ്ഞ ദിവസം സംഭല്‍ പോലിസ് അനുമതി നിഷേധിച്ചിരുന്നു. മേള നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംഘാടക സമിതിയിലെ അഞ്ചു പേരില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതമുള്ള ബോണ്ടുകളും വാങ്ങിവെച്ചിട്ടുണ്ട്. ഘാസി രാജ്യദ്രോഹിയാണെന്നും അയാളെ അനുസ്മരിക്കാന്‍ അനുവദിക്കില്ലെന്നുമാണ് സംഭല്‍ എസ്പി ശിരീഷ് ചന്ദ്ര പറഞ്ഞത്. ഘാസിയെ അനുസ്മരിക്കുന്നത് രാജ്യദ്രോഹമാണെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞിരുന്നു.

ബധോധി ജില്ലയിലെ മരിദ്പതി പ്രദേശത്ത് നൂറ്റാണ്ടുകളായി നടക്കുന്ന നെജ മേള തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘടനയുടെ കണ്‍വീനറായ രാമേശ്വര്‍ സിങും ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കിയിട്ടുണ്ട്. അതേസമയം, ഈ വര്‍ഷം നെജ മേള നടത്തില്ലെന്ന് മൊറാദാബാദിലെ സംഘാടക സമിതി തന്നെ അധികൃതരെ അറിയിച്ചിട്ടുണ്ട്.

ഘാസിയെ രാജ്യദ്രോഹിയാക്കുന്നത് യോഗി ആദിത്യനാഥിന്റെ അജണ്ഡയാണെന്ന് സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് പറഞ്ഞു. ''സൂഫി വര്യനായിരുന്ന ഘാസിയെ നൂറ്റാണ്ടുകളായി അനുസ്മരിക്കുന്നതാണ്. രാജ്‌നാഥ് സിങ്ങും കല്യാണ്‍ സിങ്ങും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിമാരായിരുന്ന കാലത്ത് പോലും അനുസ്മരണ മേളകള്‍ നടന്നിരുന്നു.''-അദ്ദേഹം പറഞ്ഞു.

ഇന്നത്തെ മഹാരാഷ്ട്രയിലെ ജല്‍ഗാവോനിലെ മുസ്‌ലിംകളെ ഭരണാധികാരികള്‍ ദ്രോഹിച്ചതിനെ തുടര്‍ന്ന് അവരുടെ ആവശ്യപ്രകാരം ക്രി.ശേ 1011ല്‍ മഹ്മൂദ് ഗസ്‌നി ജനറലായ സലാര്‍ ഷാഹുവിനെ പ്രദേശത്തേക്ക് അയച്ചിരുന്നു. പ്രദേശത്തെ രാജാക്കന്‍മാരെ സലാര്‍ ഷാഹു പരാജയപ്പെടുത്തി. ഈ വിജയത്തെ തുടര്‍ന്ന് മഹ്മൂദ് ഗസ്‌നി തന്റെ സഹോദരിയെ സലാര്‍ ഷാഹുവിന് വിവാഹം ചെയ്തു നല്‍കി. ഈ ബന്ധത്തിലാണ് 1014 ഫെബ്രുവരി 10ന് സയ്യിദ് സലാര്‍ മസൂദ് ഘാസി ജനിച്ചത്.

അമ്മാവന്റെ കൂടെ യുദ്ധങ്ങളില്‍ പങ്കെടുത്ത സയ്യിദ് സലാര്‍ മസൂദ് ഘാസി കുട്ടിക്കാലത്ത് തന്നെ സൈനികമേഖലയില്‍ കഴിവ് തെളിയിച്ചു. മതപരമായ അറിവിന് പുറമെ സൈനികപരമായ കാര്യങ്ങളിലും അറിവുള്ളതിനാല്‍ പണ്ഡിതപോരാളിയെന്നാണ് അറിയപ്പെട്ടത്. പതിനാറാം വയസില്‍ തന്നെ സിന്ധു നദി മറികടന്ന് ഡല്‍ഹിക്ക് സമീപം എത്തി. ഡല്‍ഹി കീഴടക്കിയ ശേഷം ആറുമാസം അവിടെ കഴിഞ്ഞു. പിന്നീട് മീറത്തിലെ ജന്മിരാജാക്കന്‍മാരെ പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍, 1034 ജൂണ്‍ 15ന് സുഹല്‍ദേവ് എന്നയാളുടെ സൈന്യവുമായി നടന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടു. സുഹല്‍ദേവിനെ സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ കമാന്‍ഡറും കൊലപ്പെടുത്തി.

ബഹ്‌റെയ്ച്ചിയിലാണ് സയ്യിദ് സലാര്‍ മസൂദ് ഘാസിയുടെ ദര്‍ഗയുള്ളത്. ഡല്‍ഹി സുല്‍ത്താനായിരുന്ന ഫിറോസ് ഷാ തുഗഌക്കാണ് (ക്രി.ശേ 1309-1388) ഈ ദര്‍ഗ നിര്‍മിച്ചത്. ഇവിടെ പ്രാര്‍ത്ഥിക്കുന്നവരുടെ ചര്‍മരോഗങ്ങള്‍ മാറുമെന്നാണ് വിശ്വാസം.

Next Story

RELATED STORIES

Share it