Sub Lead

കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദ്ദേശം

യനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ കല്ലൂര്‍ പുഴ കരകവിഞ്ഞു.

കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദ്ദേശം
X

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

അതിശക്തമായ മഴയ്ക്കു സാധ്യത പറയുന്ന ഇന്നത്തെ ഓറഞ്ച് അലര്‍ട്ടുകളിലും മാറ്റമുണ്ട്. 7 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇവ. ശക്തമായ പെയ്യുമെന്ന കരുതുന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പിനിടെ ദുരിതത്തില്‍ വലഞ്ഞ് ജനം. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം ഉയരുകയാണ്. കോട്ടയംകുമരകം ചേര്‍ത്തല റോഡില്‍ ഇല്ലിക്കലില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോട്ടയം, ഏറ്റുമാനൂര്‍ നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും മീനച്ചിലാര്‍ കരകവിഞ്ഞെത്തി.


പത്തനംതിട്ടയില്‍ പമ്പാ നദി കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഇരവിപേരൂര്‍ ജംക്ഷനില്‍ വെള്ളം കയറി. ആലപ്പുഴയില്‍ ചമ്പക്കുളം മാനങ്കരി ഇളംപാടത്ത് മട വീണു. സംസ്ഥാനപാതയില്‍ നെടുമ്പ്രത്ത് വെള്ളംകയറി. തിരുവല്ല തിരുമൂലപുരത്ത് എംസി റോഡിലും വെള്ളം കയറി. ഒറ്റപ്പാലം വാണിയംകുളത്ത് കാറ്റിലും മഴയിലും രണ്ടിടങ്ങളില്‍ മരങ്ങള്‍ വീണു ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് കരുവഞ്ചാല്‍ മുണ്ടച്ചാലില്‍ മൂന്നു വീടുകളില്‍ വെള്ളം കയറി. കടവത്തൂര്‍ ടൗണ്‍ വെള്ളത്തിലാണ്. നിരവധി വീടുകളില്‍ വെള്ളം കയറി. തൂവക്കുന്നില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. മഴയെത്തുടര്‍ന്നു മരം വീണ് കൊയിലാണ്ടി ദേശീയപാതയില്‍ മൂടാ ടിവി മംഗലം സ്‌കൂളിനു സമീപം ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് കാരശേരി ചെറുപുഴ കരകവിഞ്ഞു, വല്ലത്തായിപ്പാറ പാലം മുങ്ങി. ജില്ലയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. വടകര നഗരസഭ മുതല്‍ ചോറോട് പഞ്ചായത്ത് അതിര്‍ത്തി വരെയാണ് മഴദുരിതം. തളീക്കരയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, ഗതാഗതം മുടങ്ങി.


കണ്ണൂരില്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ ഉയര്‍ത്തി. വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ കല്ലൂര്‍ പുഴ കരകവിഞ്ഞു. സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു. കാസര്‍കോട് വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാലക്കാട് മരം വീണ് അട്ടപ്പാടിയില്‍ വൈദ്യുതി ബന്ധം താറുമാറായി. കൊല്ലം, എറണാകുളം ജില്ലകളില്‍ കടലാക്രമണം രൂക്ഷമാണ്. എറണാകുളം കണ്ണമാലിയില്‍ മുന്നൂറിലധികം വീടുകളില്‍ വെള്ളം കയറിയതോടെ നാട്ടുകാര്‍ ദുരിതത്തിലായി. കനത്ത മഴയെ അവഗണിച്ച് ജനം പ്രതിഷേധത്തിനിറങ്ങി. കൊല്ലം ബീച്ചിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കടലെടുത്തു, സംരക്ഷണ ഭിത്തികള്‍ തകര്‍ന്നു. തൃശൂര്‍ രാമവര്‍മപുരത്ത് വന്മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേല്‍പ്പാതയില്‍ കഴിഞ്ഞയാഴ്ച വിള്ളല്‍ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി. ഈ ഭാഗത്തു ഗതാഗത നിയന്ത്രണം തുടരുകയാണ്.




ശക്തമായ മഴയില്‍ വയനാട് കോളിച്ചാലില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് വീണു. മേലേപൊടിയന്‍ നജ്മുദ്ധീന്റെ വീടിന് മുകളിലേക്കാണ് കരിങ്കല്‍ ഭിത്തി ഇടിഞ്ഞ് വീണത്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. വീടിന്റെ സിറ്റൗട്ടും, ചുമരും ഭാഗികമായി തകര്‍ന്നു. സ്വകാര്യ വ്യക്തി റോഡ് നിര്‍മ്മിക്കാനായി കെട്ടിയ കരിങ്കല്‍ ഭിത്തിയാണ് ഇടിഞ്ഞു വീണത്.



ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റര്‍ ആണ്. 421 മീറ്ററില്‍ എത്തിയതിനെ തുടര്‍ന്നു രാവിലെ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 422 മീറ്ററായി ഉയര്‍ന്നതോടെ രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ അധികജലം ഒഴുക്കിവിടാനുള്ള പ്രാരംഭ നടപടി തുടങ്ങി. ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കും.






Next Story

RELATED STORIES

Share it